ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന പദ്ധതിയുടെ ഭാഗമായി തമിഴ്നാട് 1.28 ലക്ഷം മോതിരങ്ങൾക്ക് ഓർഡറുകൾ നൽകി.
ഏകദേശം 220 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഭരണകക്ഷിയായ ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പദ്ധതി.
നാലുമാസം പദ്ധതി നടപ്പാക്കാൻ ഒരു ലക്ഷത്തിനു മുകളിൽ മോതിരങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആകെ തയാറാക്കുന്ന 1,28,499 മോതിരങ്ങളിൽ 70 ശതമാനവും തയാറാക്കുന്നത് ജോയ് ആലുക്കാസാണ്.
30 ശതമാനം മോതിരങ്ങൾ കല്യാൺ ജ്വല്ലേഴ്സും ഒരുക്കും. ദ തമിഴ്നാട് മെഡിക്കൽ സർവീസ് കോർപറേഷനാണ് ജോയ് ആലുക്കാസിനും കല്യാണിനുമായി കരാർ നൽകിയിരിക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആചാര്യൻ സി.എൻ. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് പദ്ധതി ആരംഭിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് മോതിരം ലഭിക്കും. പ്രതിവർഷം 4,41,661 മോതിരങ്ങൾ വേണ്ടിവരുമെന്നു കണക്കാക്കുന്ന പദ്ധതിക്കായി 755.83 കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്.